ടോറി ആൻ്റ് ലോകിത
IFFK 2024
അഞ്ജനാലക്ഷ്മി സി.പി.
രണ്ടാംവർഷ എം.എ. മലയാളം
ടോറി ആൻ്റ് ലോകിത
കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി, ലക്ഷ്മി ജ്വല്ലറിയുമായി സഹകരിച്ച് ശ്രീകാളീശ്വരി
തീയേറ്ററിൽവെച്ച് സംഘടിപ്പിച്ച IFF@K 2024 വളരെ
സന്തോഷംനിറഞ്ഞ കാഴ്ചാനുഭവങ്ങളാണ് നാലു ദിവസങ്ങളിലായി
സമ്മാനിച്ചത്. ലോകോത്തരസിനിമകളിൽ മികച്ചവ തന്നെയായിരുന്നു പ്രദർശിപ്പിച്ചിരുന്നത്.
IFF@K യുടെ രണ്ടാം ദിവസം
പ്രദർശിപ്പിച്ചതിൽ ഹൃദയസ്പർശിയായ സിനിമയാണ്,
ജീൻ
പിയറും ലുക്ക് ഡാർഡെനും ചേർന്ന് രചനയും സംവിധാനവും ചെയ്ത 'ടോറി ആൻ്റ് ലോകിത'.ടോറിയും ലോകിതയും അഭയാർത്ഥി
ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ബെൽജിയത്തിൽവെച്ചു കണ്ടുമുട്ടിയ ആഫ്രിക്കക്കാരായ
ടോറി എന്ന ആൺകുട്ടിയും കൗമാരക്കാരിയായ ലോകിത എന്ന പെൺകുട്ടിയും സഹോദരങ്ങളായി
ജീവിക്കുന്നു. അവരുടെ പ്രയാസമേറിയ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.അവരിരുവരും
ബെൽജിയത്തിൽ കുടിയേറ്റക്കാർക്കുള്ള ചിൽഡ്രൻസ് ഹോമിലാണ് കഴിഞ്ഞത്. ബെൽജിയത്തിൽ
ടോറിക്കും ലോകിതയ്ക്കും തുടരാനുള്ള രേഖകൾ ലഭിക്കാൻ അവർ സഹോദരനും സഹോദരിയും ആണെന്ന്
ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവർ യഥാർത്ഥ സഹോദരങ്ങളെപ്പോലെ കഴിയുന്നതെങ്കിലും
സംശയമുള്ളതിനാൽ ഉദ്യോഗസ്ഥർ ഇവർക്ക് റെസിഡൻ്റ് പെർമിറ്റ് നൽകുന്നില്ല.നല്ല ജോലി
കിട്ടാത്തതുകൊണ്ടും പണത്തിന് ആവശ്യമുള്ളതു കൊണ്ടും റസ്റ്റോറൻ്റിലെ ജോലിയുടെ മറവിൽ
മയക്കുമരുന്ന് കച്ചവടം ചെയ്യേണ്ടി വരികയും അതിനിടയിൽ അവർ ചൂഷണത്തിനിരകളാവുകയും
ചെയ്യുന്നു.പണത്തിൻ്റെ ആവശ്യത്തിനായി ശ്രമിക്കുമ്പോൾ ലോകിത ഒരു കഞ്ചാവുമാഫിയയോടു
ചേർന്നു പ്രവർത്തിക്കാൻ നിർബന്ധിതയാകുന്നു. ഇതോടെ അവൾക്ക് സഹോദരനെ കാണാനോ പുറംലോകം
അറിയാനോ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. പിന്നീട് അതിൽനിന്നു പുറത്തുകടക്കാനുള്ള
ശ്രമങ്ങളും ടോറിയും ലോകിതയും തമ്മിലുള്ള സഹോദരസ്നേഹവുമാണ് സിനിമ
പറഞ്ഞുവെക്കുന്നത്.
നിറത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും പേരിൽ ആഫ്രിക്കൻ കുടിയേറ്റക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സിനിമ മുന്നോട്ടുവെക്കുന്നു. ഉദ്വോഗഭരിതവും സംഘർഷഭരിതവുമായ മുഹൂർത്തങ്ങൾ സിനിമ പങ്കുവെക്കുന്നു. ക്യാമറ, എഡിറ്റിംഗ് സിനിമയിൽ മികച്ചുനിൽക്കുന്നു. എല്ലാ രീതിയിലും പ്രേക്ഷകരെ പങ്കാളിയാക്കികൊണ്ടുള്ള അവതരണത്തിലൂടെയാണ് സിനിമ മുന്നേറുന്നത്.
രണ്ടാംവർഷ എം.എ. മലയാളം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ